Malankara World

Sermons Based on the Lectionary of the Syrian Orthodox Church

Great Lent Week 5

Sermon / Homily on Luke. 13: 10-17

Great Lent Week 5 - Kfiftho

by Rev. Fr. Jose Daniel Paitel

വലിയ നോമ്പിലെ അഞ്ചാം ഞായര്‍.
കൂനിയായ സ്ത്രീയ്ക്കു സൌഖ്യം നല്‍കിയ ഞായര്‍.

Gospel Reading. St. Luke. 13: 10-17.

കഴിഞ്ഞ നാലു ഞായറാഴ്ചകളിലും നാം പഠിച്ച അത്ഭുതങ്ങള്‍ക്കു വ്യത്യസ്ഥമായി ഈ അത്ഭുതം സംഘാലയത്തില്‍ വച്ചാണു സംഭവിക്കുന്നതു. ഇതു ഒരു ശാബതു ദിവസമാണു സംഭവിക്കുന്നതു. ഈ കൂനിയായ സ്ത്രീയെ കര്‍ത്താവു സ്വപ്രേരണയാല്‍ വിളിച്ചു സൌഖ്യം നല്‍കുകയായിരുന്നു. അന്നു സുന്നഗോഗില്‍ ആരാധനയില്‍ സംബന്ധിച്ചവര്‍ക്കു ഇതു അത്ഭുതകരമായിരുന്നെങ്കിലും പള്ളി പ്രമാണിമാര്‍ക്കു കര്‍ത്താവിന്റെ ഈ പ്രവൃത്തിയും ഏറെ വിമര്‍ശനം ഉണ്ടാക്കിയ സംഭവം ആയി സുവിശേഷകന്മാര്‍ രേഖപ്പെടുത്തി. ഇന്നു നാം ഈ സംഗതി ചിന്തിക്കുന്നതിനു കാരണവും അതു തന്നെയാണു.

അവിടെയുള്ള പള്ളിപ്രമാണിമാര്‍ ആ മതവിഭാഗത്തിന്റെ അവിഭാജ്യ ഘടകമാണു. അതു എക്കാലത്തും അങ്ങനെയായിരുന്നു എന്നതു എന്നെ സംബന്ധിച്ചു ആശ്വാസകരമായ കാര്യമാണു. സെമിനാരി വിദ്യാഭ്യാസം ബൈബിള്‍ കോളേജു പഠനവും കഴിഞ്ഞു ഡിഗ്രിയും ഡോക്ടറേറ്റും എടുത്തു കഴിഞ്ഞു മാത്രമേ വൈദീ കരെ പട്ടം കൊടുക്കാവൂ എന്നു സഭ നിഷ്കര്‍ഷിക്കുന്നതു തന്നെ ഈ പള്ളിപ്രമാണി(നി)മാരെ ആലോഹ്യപ്പെടുത്താതെ എങ്ങനെ സഭയ്ക്കു പ്രയോജനകരമാക്കാം എന്നു അറിയുന്നതിനാണു. അതുകൊണ്ടു അവര്‍ അതു ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ടു. യേശു രോഗസൌഖ്യം നല്‍കുന്നതിനു അവര്‍ എതിരല്ല. ശാബതില്‍ പാടില്ല എന്നു മാത്രമേ ഉള്ളൂ. ശാബതു ഒഴികെ ഏതവസരത്തിലും ആര്‍ക്കു വേണമെങ്കിലും വന്നു സൌഖ്യം പ്രാപിക്കാം. അതിനാല്‍ പള്ളി പ്രമാണിമാര്‍ കുറ്റക്കാരല്ല. (ശാബതുമായി ബന്ധപ്പെട്ട ന്യായപ്രമാണനിയമങ്ങള്‍ ഞാന്‍ മുമ്പു പങ്കു വച്ചിട്ടുണ്ടു, അതിനാല്‍ അതിലേക്കു കടക്കുന്നില്ല.)

കര്‍ത്താവു ഈ കൂനിയായ സ്ത്രീയുടെ രോഗത്തിനു സൌഖ്യം നല്‍കുക മാത്രമല്ല അവളുടെ ക്ലേശങ്ങള്‍ക്കു പരിഹാരവും കൂടിയാണു നല്‍കിയതു. ഈ സന്ദര്‍ഭ ത്തില്‍ പള്ളിപ്രമാണി,(നി)മാരും കൂനിയായ ഈ സ്ത്രീയും തമ്മിലുള്ള മൌന സംഘര്‍ഷം ആരും ശ്രദ്ധിക്കുന്നില്ല. പള്ളിപ്രമാണിയുടെ പ്രശ്നം ഈ സ്ത്രീ ശാബതു ലംഘിച്ചു എന്നതാണു. കാരണം അന്നു ശാബതായിരിക്കെ അവള്‍ രോഗസൌഖ്യം പ്രാപിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ നിഗമനത്തില്‍, ശാബതു സംബന്ധിച്ച പ്രമാണത്തില്‍ അതു അനുവദനീയമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ശാബതു ലംഘനമാണു. പക്ഷേ ഈ സ്ത്രീ ശാബത്തിനു നല്‍കിയ പ്രാധാന്യം കര്‍ത്താവു ഗ്രഹിച്ചു. അവള്‍ ശാബതിനെ മാനിക്കുന്നതു കൊണ്ടാണു അന്നു ആരാധനയില്‍ സംബന്ധിച്ചതു. അതു പള്ളി പ്രമാണിമാര്‍ ചിന്തിച്ചിട്ടില്ല.

ഏതാണ്ടു ഒരു മൈലിനുള്ളില്‍ ഉള്ള ദൂരം നടന്നാണു ഈ സ്ത്രീ പതിവായി ആരാധനയില്‍ സംബന്ധിക്കുന്നതു. കാരണം ഒരു ശാബതില്‍ ഒരു തവണ നടക്കാവുന്ന ദൂരം ഒരു മൈലാണു. scoliosis ബാധിച്ച ഈ സ്ത്രീ സ്വയം നടക്കുവാന്‍ ബുദ്ധിമുട്ടുള്ളവളാണു. നിവര്‍ന്നു നടക്കുവാനും കഴിവില്ലാത്തവളാണു. അരക്കെട്ടു മുതലുള്ള ബലഹീനതയാണു അവളുടെ രോഗം. അതു നട്ടെല്ലിനെയും സുഷുംനായെയും ശരീരപേശികളേയും ബലഹീനമാക്കിയതാണു പ്രഥമ രോഗ ലക്ഷണം. ഒരു ദിവസം സംഘാലയത്തില്‍ ആരാധനയ്ക്കു സംബന്ധിച്ചാല്‍ അതിന്റെ ആയാസം മൂലം ആ ഒരാഴ്ച അതിവേദന സഹിച്ചു അനങ്ങാനേ കഴിയില്ല. ഈ രോഗത്തിനു ഫലപ്രദമായ ചികിത്സയില്ല. ദൈവം സൌഖ്യം നല്‍കുന്നില്ലെങ്കില്‍ മരണം വരെ രോഗിയായിക്കഴിയേണ്ടിവരും. ഒരു വാക്കറോ ഊന്നുവടിയോ ഉപയോഗിക്കാതെ ഈ സ്ത്രീയ്ക്കു നടക്കാന്‍ കഴിയില്ല. അങ്ങനെ നടന്നു വരാന്‍ കഴിഞ്ഞാല്‍ ബലഹീനയായ ഈ സ്ത്രീയ്ക്കു അതു വലിയ ആശ്വാസമാകും. വാഹനസൗകര്യം ലഭിച്ചാല്‍ യാത്ര സുഗമമാകും. മറ്റൊരാള്‍ കൈക്കു പിടിച്ചു സഹായിച്ചാല്‍ മറ്റൊന്നും അതിനു തുല്യമാകയില്ല .

ഈ സ്ത്രീയ്ക്കു മേല്‍പറഞ്ഞ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ അനുവദനീയമല്ല കാരണം ശാബതു ലംഘിക്കുന്ന ഒന്നും തന്നെ അവള്‍ക്കു ചെയ്യാന്‍ കഴിയില്ല ശാബതു നിയമങ്ങള്‍ അത്രമാത്രം കര്‍ശനമാണു. ഊന്നു വടി പിടിക്കുന്നതു ഭാരം വഹിക്കുന്നതിനു തുല്യമാകയാല്‍ അതു അനുവദനീയമല്ല. വാഹന മൃഗത്തെ അന്നു വണ്ടിയിലോ തനതായോ ഉപയോഗിക്കുന്നതും മേല്‍പടി നിയമപരിധിയില്‍ വരും. മറ്റൊരാള്‍ക്കു അവളുടെ കൈയ്യില്‍ പിടിക്കാന്‍ കഴിയില്ല. അതും ഈ നിയമ പരിധിയില്‍ വരുമെന്നുള്ളതുകൊണ്ടു, നടക്കാന്‍ പ്രായമായ കുഞ്ഞുങ്ങളേപ്പോലും ശാബതു ദിവസങ്ങളില്‍ നടത്തിയേ കൊണ്ടുപോകുകയുള്ളൂ. അവരുടെ കൈയില്‍ പോലും പിടിക്കുകയില്ല. മഴയുള്ള ദിവസങ്ങളില്‍ മഴക്കോട്ടു ധരിക്കാം അല്ലാതെ കുട ശാബതു ദിവസങ്ങളില്‍ ഉപയോഗിക്കുകയില്ല. കാറിന്റെ സ്വിച്ചു കീ ഉപയോഗിച്ചു കാര്‍ start ചെയ്യുന്നതു ശാബതു ലംഘനമാണു. പണത്തിന്‍റെ കൈമാറ്റം ശാബതു ദിവസങ്ങളില്‍ അനുവദനീയമല്ല. ഭക്ഷണം ചൂടാക്കാന്‍ മൈക്രോവേവ്അവന്‍ ശാബതു ദിവസത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതു മൂലം ഹീറ്റര്‍ തലേ ദിവസമേ ഓണാക്കി വച്ചിരുന്നതില്‍ നിന്നും അഗ്നി ബാധയു ണ്ടായി ഏഴു കുഞ്ഞുങ്ങള്‍ ന്യൂയോര്‍ക്കില്‍ മരിച്ചതു ചില വര്‍ഷങ്ങള്‍ക്കു മുമ്പു വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെ ശാബതു, ദൈവീക കല്‍പന എന്നതില്‍ നിന്നും ഒരു തരം മതതിവ്രവാദമായി അധ:പതിച്ചു.

കര്‍ത്താവു ഈ സ്ത്രീയ്ക്കു രോഗസൌഖ്യം നല്‍കി എന്നതാണു ഏവരും ഇതില്‍ നിന്നും പങ്കു വയ്ക്കുന്ന ചിന്ത. അങ്ങനെയെങ്കില്‍ ഇന്നു സഭയിലെ പകര്‍ച്ച വ്യാധിയായ കരിസ്മാറ്റിക് യോഗങ്ങളില്‍ രോഗസൌഖ്യദാനം നല്‍കുന്ന ലക്ഷക്കണക്കിനു സിദ്ധന്‍മാരും കര്‍ത്താവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ. അതു സാധിച്ചുതരാന്‍ വേണ്ടി കര്‍ത്താവു ക്രൂശില്‍ തൂക്കപ്പെടണോ. കര്‍ത്താവു കൂനിയായ സ്ത്രീയ്ക്കു നല്‍കിയതു രോഗസൌഖ്യം മാത്രമാണെങ്കില്‍ കര്‍ത്താ വിന്റെ മനുഷ്യാവതാരം എന്തെന്തു ബലഹീനമായ ഒരു പ്രക്രീയ ആയിരുന്നു.

പിന്നെന്തായിരുന്നു അന്നു സംഭവിച്ചതു?. 18 വര്‍ഷം പൈശാചിക ബന്ധനത്തി ലായിരുന്ന ഒരു സാധു സ്ത്രീയേ മുഖാമുഖം കണ്ടപ്പോള്‍, അവള്‍ കര്‍ത്താവിനെ ക്കാണുവാന്‍ ആയാസപ്പെടുന്നതു കണ്ടപ്പോള്‍ മനസ്സലിഞ്ഞ കര്‍ത്താവു തന്‍റെ മനുഷ്യാവതാര ലക്ഷ്യമായ കരുണ അവള്‍ക്കു ദാനമായി നല്‍കി.

ആ സാധു സ്ത്രീയ്ക്കു തന്‍റെ വിലയേറിയ സ്വര്‍ഗ്ഗീയ ദാനമായ കരുണ നല്‍കിയ മശിഹായാണെന്റെ രക്ഷകന്‍. എനിക്കു അവനെ മഹത്വപ്പെടുത്താന്‍ മടിയില്ല. പ്രാര്‍ത്ഥന മൂലമുള്ള രോഗസൌഖ്യത്തെക്കുറിച്ചു ഉറച്ച വിശ്വാസവും സാക്ഷ്യവു മുള്ള ആളാണു ഞാന്‍. എന്നെ അറിയുന്ന അനേകരോടു അതു പറയേണ്ട ആവശ്യ വുമില്ല. നമുക്കു രോഗസൌഖ്യവും സമ്പത്തും നല്കുന്നതിന്റെ പേരിലല്ല നാം യേശുവിനെ ദൈവപുത്രനായി മഹത്വപ്പെടുത്തേണ്ടതു. പിശാചില്‍ നിന്നും അവന്‍ മൂലമുള്ള പാപാന്ധകാരത്തില്‍ നിന്നും തന്റെ മഹത്തായ ക്രൂശു മരണം മൂലം രക്ഷയും വിടുതലും നല്‍കിയതിന്റെ പേരില്‍ വേണം നാം അവനെ മഹത്വ പ്പെടുത്തേണ്ടതു. ഇന്നത്തെ കരിസ്മാറ്റിക് കണ്‍വന്‍ഷനുകള്‍, ധ്യാനങ്ങള്‍ എന്നിവ നമുക്കു ലഭിയ്ക്കുന്ന സമൃദ്ധി ചൂണ്ടിക്കാണിച്ചു യേശുവിലേക്കു സമര്‍പ്പി ക്കുക എന്നു നമ്മോടു ആഹ്വാനം ചെയ്യുകയാണു. അതു നമ്മെക്കുറിച്ചുള്ള ദൈവീക ലക്ഷ്യത്തിന്നെതിരാണു. യേശു നമുക്കു താല്‍ക്കാലിക സമാധാനം നല്‍കുന്ന ദൈവപുത്രനല്ല. കൂനിയായ സ്ത്രീയുടെ കൂനു നിവര്‍ത്തി നടക്കുവാന്‍ മാത്രമല്ല അന്ധമായ ശാബതാചരണത്തിന്‍റെ ബന്ധനവും കൂടിയാണു അവളില്‍ നിന്നും ഒഴിവാക്കിയതു. 18 വര്‍ഷമായി അവളെ പീഡിപ്പിച്ചിരുന്ന പിശാചു മൂലം, അവള്‍ക്കു ആരോഗ്യം മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളൂ. അവളുടെ ദൈവ ഭക്തി യ്ക്കോ പ്രത്യാശയ്കോ ഭംഗം വന്നിരുന്നില്ല .അവള്‍ നിരാശപ്പെട്ടിരുന്നില്ല. നാം ക്രിസ്ത്യാനി എന്നു വിളബരം ചെയ്യുന്ന നാമമാത്രക്രിസ്ത്യാനിയാണോ എങ്കില്‍ നാം ക്രൂശിന്റെ മഹത്വവും ക്രൂശു മരണത്തിന്‍റെ വിജയവും ത്യജിച്ചു കളഞ്ഞു. നമ്മെ ഭൌമീക നേട്ടങ്ങള്‍ക്കു അടിമയാക്കുന്ന മതഭ്രാന്തല്ല ക്രിസ്തീയത്വം. സാത്താന്റെ പീഡയാകുന്ന പാപബന്ധനത്തില്‍ നിന്നും മോചനവും വീണ്ടെടുപ്പും നല്‍കുന്ന പുതു ജനനത്തിന്‍റെ മാര്‍ഗ്ഗമാണ് ക്രിസ്തീയത്വം. നമ്മുടെ പാപങ്ങളാണ് നമ്മെ ഈ ലോകബന്ധനത്തിനു മോഹിപ്പിക്കുന്നതു. കര്‍ത്താവു നമ്മെ കണ്ടാല്‍ അവന്‍ മനസ്സലിഞ്ഞാല്‍ പിശാചും അവന്‍ മൂലമുള്ള ലോക ബന്ധനവും നീങ്ങിപ്പോകും. ഈ നോമ്പു കാലത്തു ഒരു സത്യകുമ്പസ്സാരത്താല്‍ മാത്രമേ നമുക്കു സാത്താന്‍റെ ബന്ധനത്തില്‍ നിന്നും മോചനം ലഭിയ്ക്കൂ. ഈ നോമ്പു കാലത്തു ദൈവം നമുക്കു കരുണയും മോചനവും വിടുതലും നല്‍കുമാറാകട്ടെ.
 

Sermons Home | ArticlesOur Faith | Prayers | Library - Home | Malankara World Journal

-------
Malankara World
A service of St. Basil's Syriac Orthodox Church, Ohio
Copyright © 2009-2020 - ICBS Group. All Rights Reserved. Disclaimer
Website designed, built, and hosted by International Cyber Business Services, Inc., Hudson, Ohio